ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 28 December 2020

ആസാദി

 ചില പ്രതിഷേധ കാഴ്ചകൾ തരുന്ന തിരിച്ചറിവിലൊന്ന് പാർവതി തിരുവോത്തിന്റെ വാചകമാണ് .

ഇന്ത്യയിൽ ജീവിക്കുന്ന ഓരോ സ്ത്രീയും (ഓരോ മനുഷ്യനും )ഉള്ളിൽ പേറി നടക്കുന്നത്
"നട്ടെല്ലിലൂടെ ഭയം അരിച്ചിറങ്ങുന്നു " എന്നതാണ് ...
ഇന്ത്യൻ സ്ത്രീ എന്ന വാചകത്തിൽ നിന്ന് കേരളത്തിലെ സ്ത്രീകൾ അല്ലെങ്കിൽ മലയാളി മങ്ക എന്ന ക്ളീഷേയിലേയ്ക് വന്നാൽ "അഭ്യസ്ത വിദ്യ " എന്ന മറ്റൊരു വാക്കിന്റെ ബലത്തിൽ ആ ഭയം ഒന്നുകൂടി ഉറയ്ക്കുകയാണ് ."ഗതികേട് "എന്ന മറ്റൊരു വാക്കിൽ പലപ്പോഴും തളച്ചിടപ്പെടുന്ന നല്ലൊരു ശതമാനം സ്ത്രീകളെക്കുറിച്ചും പരിഹാസരൂപേണ പലരും പറയുന്നതു കേൾക്കാറുണ്ട് - " എല്ലാം വലിച്ചെറിഞ്ഞു കളഞ്ഞിട്ട് ഇറങ്ങിപ്പോന്നൂടെ ? എന്തിനിങ്ങനെ ഗതികെട്ട് ജീവിക്കുന്നു . സ്വന്തം അഭിപ്രായം പോലും മര്യാദയ്ക്ക് പറയാൻ പറ്റാത്ത ജീവിതം എന്തിനാണ് ?"
അങ്ങനെ വലിച്ചെറിഞ്ഞു കളഞ്ഞിറങ്ങിപ്പോരുവാൻ ധൈര്യം കാണിച്ചവരോടും ഇനിയും അതിനുള്ളിൽ നിന്നിറങ്ങുവാൻ കഴിയാതെ വൃഥാ അതിനുവേണ്ടി ആഹ്വാനം ചെയ്യുന്നവരോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ ," നമ്മൾ കാണുന്നതിനുമപ്പുറമാണ് ഈ നാട് ".
പൗരത്വ ബില്ലോ ? എന്താത് സാധനം ? എന്ന് അന്തം വിടുന്ന പെണ്ണുങ്ങൾ മുതൽ ( അതിൽ അടുക്കളപ്പെണ്ണുങ്ങളെ വെറുതെ വിടാം അവർക്ക് പലപ്പോഴും സ്വന്തം മുഖം നോക്കാൻ കൂടി നേരം കിട്ടിയെന്നു വരില്ല ! പക്ഷേ ചില ടിക്ടോക് യുവതികളെ ഒരു പുച്ഛച്ചിരിയുടെ അകമ്പടിയെങ്കിലുമില്ലാതെ ഒരിക്കലും വെറുതെ വിടാൻ കഴിയില്ല !) "നാളെ ജോലിക്കു പോണ സമയത്തു ഞാനും പോയൊരു മുദ്രാവാക്യം വിളിക്കും എന്ന് തീപ്പൊരിക്കണ്ണോടെ പറയുന്ന പെണ്ണുങ്ങൾ വരെയുണ്ടിവിടെ .
"എഴുതാനൊന്നും അറിഞ്ഞൂടാ ചേച്ചീ എന്നാലും ഫേസ് ബുക്കില് രണ്ടു വരിയെഴുതിയിട്ടില്ലേൽ ഒരു സമാധാനവുമില്ല "എന്ന് പറയുന്നവൾ മുതൽ "നാലരയ്ക്കെഴുന്നേറ്റതാ പതിനൊന്നു മണിക്കെങ്കിലും കിടക്കണം എഴുത്തിലെ തീപ്പൊരി കൊണ്ട് അടുപ്പു കത്തിക്കാൻ പറ്റൂല്ലല്ലോ" എന്ന് ആത്മഗതം നടത്തുന്നവൾ വരെയുണ്ട് !
എനിക്കഭിമാനമുണ്ട് . സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന പ്രതിഷേധജ്വാലകളിൽ സജീവസാന്നിധ്യമാകുവാൻ കഴിയുന്ന എന്റെ ചങ്ങാതിമാരെക്കുറിച്ചോർത്ത് .
എനിക്ക് നിസ്സഹായതയുണ്ട് . പ്രതിഷേധത്തിൽ നാട് കത്തുമ്പോഴും ഒന്നിലും ഭാഗമാകാൻ കഴിയാതെ എന്നേയ്ക്കുമായി നിശ്ശബ്ദരാക്കപ്പെട്ടു പോയവരെക്കുറിച്ചോർത്ത് .
ചില സീനുകളിൽ വരച്ചു വയ്ക്കപ്പെടുന്ന തൊണ്ണൂറു ശതമാനം അവസ്ഥകൾ ഇങ്ങനെയൊക്കെയാണ് :
സീൻ -1
വൈകുന്നേരം തയ്ച്ചു കൊടുക്കേണ്ട തുണിയിൽ ഘടിപ്പിക്കുവാൻ തൊങ്ങലുകൾ വാങ്ങുവാൻ സ്റ്റാച്യൂ ജംഗ്ഷൻ വഴി നടന്നു പോയ ഭാര്യ പൊടുന്നനെ പ്രതിഷേധ മുദ്രാവാക്യങ്ങൾക്കിടയിൽ പെട്ടുപോകുന്നു .
ഒടുവിൽ എങ്ങനെയൊക്കെയോ അവിടുന്ന് തലയൂരി അടുത്ത ബസ്സുപിടിച്ച് വീട്ടിലെത്തുന്നു . ക്ലൈമാക്സ് രാത്രിയിലാണ് .... നാലുകാലിൽ ആടിത്തുള്ളി വന്നുകയറിയ സോ കാൾഡ് കെട്ട്യോൻ " ഭ ...കൂ .....മോളെ ...ആരെ തുണി പൊക്കിക്കാണിക്കാനാഡീ നീ കച്ചേരീടെ മുന്നില് പോയത് ? നിനക്കെന്നേം കൊച്ചിനേം കളഞ്ഞിട്ട് ഏതു മേത്തൻറെ കൂടാഡീ പോണ്ടത് ? അവടെയൊരു ചമരം ...ത്ഫൂ " ( എഴുതിയ ഭാഷയിലെ തെറിയിൽ കുറച്ചു മയം വരുത്തിയിട്ടുണ്ട് എങ്കിലും ക്ഷമിക്കുക .)
ഒന്നും മനസ്സിലാവാതെ അമ്പരന്നു നിൽക്കുന്ന ഭാര്യ ...."ഗർഭം കലക്കി സീരിയൽ കണ്ടോണ്ടിരിക്കുന്ന അമ്മായിയമ്മ - ചുമ്മാതല്ല ഇവള് വന്നപ്പോ താമസിച്ചത് !"
പ്രതിഷേധം പോയിട്ട് കണ്ണീരുപോലും വരാത്ത അവസ്ഥ !
സീൻ -2
പുരികത്തിന്റെ വളവൊപ്പിച്ചു നൂലു പിടിച്ച് ഓരോ രോമങ്ങളും സൂക്ഷ്മതയോടെ പിഴുതെടുക്കുന്ന ബ്യൂട്ടിപാർലർ തൊഴിലാളി . ആസാമീസ്പെൺകുട്ടി . ഇടയ്ക്കൊരു ഫോൺ . അനുവാദം ചോദിച്ചിട്ട് അവളതെടുത്തു സംസാരിക്കുന്നു . ....അവളുടെ ഭാഷയിൽ .ദേഷ്യവും സങ്കടവും നിരാശയും മനസ്സിലാക്കാൻ ഭാഷയറിയണമെന്നില്ലെന്ന് അന്നേരമെനിക്ക് പിടികിട്ടി . ഫോൺ വച്ച ശേഷം കുറച്ചു നേരം അവളെന്തോ ആലോചിച്ചു നിന്നു . പിന്നെ നിസ്സംഗതയോടെ ജോലി തുടർന്നു . എന്തേലും പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന് അറിയാവുന്ന ഹിന്ദിയിൽ അവൾ പറഞ്ഞു " നിങ്ങൾക്കറിയില്ല ദീദി ,ഞങ്ങളുടെ കാൽക്കീഴിൽ നിന്ന് ഭൂമി ഇല്ലാതാവുകയാണ് . ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമൊന്നുമല്ല ,ജീവിക്കുവാനൊരിടം തന്നെ ഇല്ലാതാക്കുകയാണവർ . കുടിയേറ്റക്കാർ ഒഴിയുമെന്നു പറയുന്നു ....വീണ്ടും വീണ്ടും കുടിയേറ്റങ്ങൾ നടക്കുമെന്ന് പറയുന്നു . ഞങ്ങൾക്ക് സ്വന്തം നാട്ടിൽ ജീവിക്കുവാൻ പറ്റാത്ത അവസ്ഥയാണ് . തൊഴിലില്ല ,വിദ്യാഭ്യാസമില്ല , ഇനി കിടക്കാനുമിടമില്ലാതാവും .ഇപ്പൊ സമരം ചെയ്തില്ലെങ്കിൽ പിന്നെപ്പോൾ ചെയ്യാനാണ് " ( അവളുടെ വാക്കുകളിൽ നിന്ന് മനസ്സിലായത് ഇത്രയുമാണ് .ഏതൊക്കെയോ വർഷക്കണക്കുകൾ പറഞ്ഞുവെങ്കിലും ഒന്നും പിടികിട്ടിയില്ല )
എന്തായാലും എനിക്ക് കയറിക്കിടക്കുവാൻ ഒരിടമുണ്ടല്ലോ ...നന്ദി ദൈവമേ നന്ദി ...എന്ന ശരാശരി മലയാളി മനഃശാസ്ത്രത്തിൽ ഞാനിറങ്ങി നടന്നു !
സീൻ -3
കിഴക്കേക്കോട്ട ബസ് സ്റ്റാൻഡ് - നേരം ഒൻപതു മണിയോടടുത്തു ( ഓഫ്കോഴ്സ് രാത്രി !!!) ഒരു മൊബൈൽ ഫോണിന്റെ പിൻബലത്തിൽ അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും നീണ്ടു വരുന്ന നോട്ടങ്ങളെ രൂക്ഷമായി നേരിട്ട് നിൽക്കുന്ന പെൺപുലി ! തൊട്ടപ്പുറത്ത് വട്ടിയൂർക്കാവ് -തൊഴുവൻകോട് റൂട്ട് ബസ്സ് കാത്തു നിൽക്കുന്ന നഗരത്തിലെ തുണിക്കടയിലോ മറ്റോ ജോലി ചെയ്യുന്ന യുവതികൾ .( യൂണിഫോമിൽ നിന്നും കാലുവേദനപ്പറച്ചിലിൽ നിന്നും പിടികിട്ടിയതാണ് ) .
ഒരുത്തി മറ്റവളോട് - ചേച്ചീ നാളെ വഞ്ചിയൂര് മറ്റേ ബില്ലിനെതിരെ സമരമുണ്ട് . നമുക്ക് പോയി മുദ്രാവാക്യം വിളിച്ചാലോ ? ചോദിച്ചിട്ട് നേരത്തെ എറങ്ങാം ?
മറ്റവൾ - നിനക്ക് പ്രാന്താണാ ? നേരത്തെ എറങ്ങിയാ അയ്യാള് നൂറു രൂപവെട്ടും . എനിക്കെങ്ങും വയ്യ .കഴിഞ്ഞ മാസം കൊച്ചിന് വയ്യാഞ്ഞിട്ട് ഉച്ചയ്ക്കിറങ്ങിയെന്നും പറഞ്ഞു ഒരു ദെവസത്തെ പൈസ പിടിച്ച കാലനാ .
ആദ്യത്തവൾ - എന്നാലും നമ്മളും പങ്കെടുക്കണ്ടേ ചേച്ചീ ? ഇന്നലേം കൂടെ അനിയൻ വാട്ട്സ്ആപ്പില് ഇട്ടാരുന്നു .നിനക്കൊക്കെ പോയി ചത്തൂടെ എന്ന് ചോദിച്ചപ്പം ഞാനങ്ങു ചമ്മിപ്പോയി .അവരക്ക് കൊച്ചീല് പരിപാടിയുണ്ടെന്ന് . പെൺപിള്ളേരൊക്കെ ഒരുപാടൊണ്ടെന്ന് .
കൊലമാസ്സ് മറ്റവൾ - അവന് എന്തരോ ഡിപ്ലോമാ ഒണ്ടാക്കാൻ ഈ മാസത്തെ പീച്ച് അയച്ചു കൊടുത്താരുന്നോ ? അവന്റടുത്ത് അതാദ്യം ഒണ്ടാക്കി നെന്റെ ഈ നിപ്പൊന്ന് തീർത്തു തരാൻ പറ . നനഞ്ഞടം കുഴിച്ചോണ്ടിരിക്കും കൊച്ചേ .ആദ്യം നീ നെന്റെ കാര്യംനോക്ക് .
ആദ്യത്തവൾ - എന്നാലും നമ്മക്കും പോവാരുന്നു ...
വട്ടിയൂർക്കാവ് ബസ് പിടിച്ചപ്പോൾ "ഒറ്റയ്ക്കായിപ്പോയല്ലോ ദൈവമേ" ഇരുന്നൂറെങ്കിൽ ഇരുന്നൂറ് ഇവിടിങ്ങനെ നിക്കണതിലും ഭേദം ഓട്ടോ പിടിക്കണതാണെന്നു ചിന്തിച്ച ,
അവളുടെയുള്ളിലെ അണഞ്ഞു പോയ പ്രതിഷേധജ്വാലയിൽ നിസ്സഹായയായ ഞാൻ !
സീൻ -4
അത്താഴമേശ .....
ചൂടുള്ള വഴുതനങ്ങാ വിന്താലുവിൽ ചപ്പാത്തിമുക്കി ..."ചപ്പാത്തിയ്ക്കിന്നു കട്ടി കൂടിപ്പോയില്ലേ ? വഴുതനങ്ങാ കുറച്ചധികം വെന്തുപോയില്ലേ ?" എന്ന സംശയവിരൽ നക്കുന്ന കണക്കു മാഷ് ഭർത്താവ് .
കറിയായിപ്പോയ വഴുതനങ്ങ നോക്കി നെടുവീർപ്പിടുന്ന സോഷ്യലധ്യാപിക ഭാര്യ .
സോ -"ചേട്ടാ ,ഞാനേ നാളെയൊരു ഹാഫ് ഡേ എടുത്താലോ എന്നാലോചിക്കുവാ "
ക -"ഉം ?"
സോ -അല്ല ...ഒരു സോഷ്യൽ സയൻസ് അധ്യാപികയായ എനിക്ക് ചില സാമൂഹികപ്രതിബദ്ധതയൊക്കെയില്ലേ ?
ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ നമ്മടെ നാട്ടിൽ നടക്കുമ്പോ നമ്മളെക്കൊണ്ട് കഴിയുന്ന പോലെ പ്രതിഷേധിക്കണ്ടേ ? ഇന്ന് എട്ടാം ക്‌ളാസ്സില് പാര്ലമെന്റ് പഠിപ്പിച്ചപ്പോ ഞാൻ പിള്ളേരോട് ചോദിച്ചു ഇപ്പൊ നമ്മുടെ നാട്ടിൽ നടക്കണതെന്തന്നറിയാവോ എന്ന് ? പിള്ളേർക്ക് ബില്ലെന്നു വച്ചാ മൊബൈൽ ബില്ലും സൂപ്പർമാർക്കറ്റ് ബില്ലുമേ അറിയത്തൊള്ളൂ .ഞാൻ പറഞ്ഞപ്പോ അവരന്തംവിട്ടിരിക്കുന്നു !
ക - "ഞാൻ പ്രവർത്തിക്കുന്ന സംഘടന മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ നിനക്കറിയാവോ ?"
സോ - ഉം .
ക - നമ്മുടെ നാടിന്റെ അവസ്ഥ ഭയാനകമാണ് . ഞങ്ങൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും കാര്യങ്ങൾ ആസൂത്രണം ചെയ്യാനും നാളെ വൈകിട്ട് മീറ്റിങ് വച്ചിട്ടുണ്ട് .എനിക്ക് ഒരു പീരീഡ് നേരത്തെ സ്കൂളീന്നിറങ്ങണം .അപ്പോപ്പിന്നെ നീ ഹാഫ് ഡേ എടുത്താ ആ എച്ച് എമ്മിന്റെ വായിലിരിക്കണത് കേക്കണ്ടേ ?
സോ - ഉം .
ക - പിന്നെ പ്രതിഷേധമൊക്കെ എപ്പഴാ കഴിയണതെന്നാർക്കറിയാം ! മക്കളു വരുമ്പം ഇവിടാള് വേണ്ടേ ? വിളക്ക് കത്തിയ്ക്കണ്ടേ ? അത്താഴത്തിന് എനിക്കിടിയപ്പം മതി .അതിന് ടൈമെടുക്കും . നീ താമസിച്ചാ ഒന്നും നടക്കൂല്ല .നെനക്കും കൂടി വേണ്ടിയല്ലേ ഞാൻ പ്രതിഷേധിക്കണത് ?
സോ -ഉം
ക - പിന്നെ ഈ സാമൂഹ്യപ്രതിബദ്ധത പറഞ്ഞാണ് എസ് പി സിയുടെ ഡ്യൂട്ടി നീ വലിച്ചു തലേല് വച്ചത് .അന്ന് എച്ച് എം പറഞ്ഞപ്പോഴേ ഞാൻ കണ്ണുകാണിച്ചതാണ് .നീ കേട്ടില്ല .അതോണ്ടിപ്പോ ശനിയാഴ്ചപോലും വീട്ടില് നിക്കാൻ പറ്റാതായി . നാട്ടുകാരുടെ പിള്ളേരെ ഉദ്ധരിക്കാൻ നടക്കുമ്പം സ്വന്തം പിള്ളേരെക്കൂടി ഗൗനിക്കണം . ഒന്നും പോരാഞ്ഞ് പോലീസ് ക്യാമ്പും ട്രെയിനിങ്ങും .
സോ - നിശബ്ദത .
ക - നാളെ രാവിലത്തേയ്ക്ക് അരിയിട്ട് ചാക്‌സണിൽ വെച്ചേക്ക് ഇന്നത്തെ ചോറ് വെന്തില്ലാരുന്നു .വെണ്ടയ്ക്കാ മെഴുക്കുപുരട്ടി ഉണ്ടാക്കണം .പാവയ്ക്കാ കിച്ചടീം .ഷുഗറിന് നല്ലതാ .
സോ - അതിന് എനിക്ക് ഷുഗറില്ലല്ലോ !
ക - എനിക്കൊണ്ടല്ലോ .പിന്നെ നിനക്ക് വരമ്പാടില്ല എന്നൊന്നുമില്ലല്ലോ .ഇപ്പഴേ ശീലിക്കണം .
ചാക്‌സണിൽ വേവുന്ന പ്രതിബദ്ധതയും വെണ്ടയ്ക്കയോടൊപ്പം മൊരിയുന്ന പ്രതിഷേധവും മറ്റാരേക്കാളും മനസ്സിലാവുന്നത് എനിക്കത്രേ !!
ഇനിയുമുണ്ട് സീനുകളേറെ .....
അതിൽ അരിവില അടുത്തമാസം കൂടുമെന്ന് കേട്ട് ഞെട്ടുന്നവരും ,റേഷൻകടയിലെ ഒഴിഞ്ഞ അരിച്ചാക്കു നോക്കി നെടുവീർപ്പിടുന്നവരും ,മീഞ്ചന്തയിൽ പോയി "ഫോർമാലിനിൽ പെടയ്ക്കണ " മീൻ കണ്ടു "അങ്ങേർക്ക് മീൻ വറുത്തതില്ലേൽ ചോറെറങ്ങൂല്ലല്ലോ" എന്ന് പരിതപിക്കുന്നവരും സീരിയലിലെ മിണ്ടാപ്പൂച്ചപ്പെണ്ണിനോടു ചെയ്യുന്ന ദ്രോഹങ്ങളെല്ലാം മനസ്സലിവിന്റെ തുള്ളിതൊടാതെ വിഴുങ്ങുന്നവരും ടിക് ടോക് പൊളിയാണ് ...ഈ ട്രോള് പൊളിയായിട്ടുണ്ട് ...."നീയെന്റെ ഫോട്ടോ ലൈക്കെയ്യണെ ഞാൻ നിന്റെ ലൈക്കാം" എന്ന് മെസ്സേജ് ചെയ്യുന്നവരും എന്റെ തല എന്റെ ഫുൾഫിഗർ വാദക്കാരും ഒക്കെയുൾപ്പെടും .
അതിനൊക്കെയിടയിലും അണയാതെ കത്തുന്ന ഒരു തീപ്പൊരിയായി നിലനിൽക്കുന്ന ക്യാംപസുകളിലാണ് പ്രതീക്ഷ .
തിളച്ചുമറിയുന്ന എണ്ണയിൽ പൊട്ടിത്തെറിച്ച കടുകുമണികളിലും , കുളിമുറിക്കണ്ണാടിയിൽ പ്രതിഫലിക്കുന്ന ചുരുട്ടിയ മുഷ്ടികളും സാരിവിടർത്തിക്കാട്ടുന്ന മസിലു കയറിയ കാൽവണ്ണകളിലും റോഡുവക്കിലെ കരിയിലകളടിച്ചു കൂട്ടുന്ന ചൂലിൻതുമ്പത്തും മീൻപ്നാലുകൾ ഒട്ടിപ്പിടിച്ച നെറ്റിവരകളിലും " ആസാദി " എന്നൊരൊറ്റയൊച്ച മുഴങ്ങുന്നുവെന്ന് ആർക്കു മനസിലാകും !
നോക്കൂ ,നിങ്ങൾ പരിഹസിക്കും പോലെ ഗതികെട്ട് ജീവിക്കുന്ന ജീവിതങ്ങൾക്ക് വേണ്ടി മാത്രമാണ് ഇതെഴുതുന്നത് .മാമൂലുകൾ അടിച്ചേൽപ്പിച്ച ഗതികേടിനോട് പൊരുത്തപ്പെടുന്നതും ഒരുതരം പ്രതിഷേധമാണ് .
അതിനിടയിലും സമൂഹത്തിലേക്ക് തുറക്കുന്ന കണ്ണുകൾക്ക് വേണ്ടി , പല്ലിറുമ്മുന്ന നിസ്സഹായതയ്ക്കു വേണ്ടിയാണ് എഴുതുന്നത് .
"ആസാദി എന്നാലെന്തെന്നറിയാമോ ? മുദ്രാവാക്യം വിളിക്കാനൊക്കെ ഗട്സ് വേണം ! പോയിച്ചത്തൂടെ?" എന്നു പലരും ചോദിക്കുന്നത് കേട്ട് നിരാശരാകുന്ന ആ എഴുപത്തഞ്ചു ശതമാനത്തിൽ ( കണക്ക് ശരിയല്ല .യാഥാർഥ്യം അതുക്കും മേലെയാണ് ! ) ചിലപ്പോഴെങ്കിലും ഞാനും ഉൾപ്പെടുന്നത് കൊണ്ട് മാത്രമാണ് എഴുതുന്നത് .
ആ പറഞ്ഞ" ശതമാനം "പെണ്ണുങ്ങളിൽ നല്ലൊരു വിഭാഗം നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചു വിവരമുള്ളവരും മനസ്സുകൊണ്ട് പ്രതിഷേധിക്കുന്നവരും ആണെന്ന് പറയുവാൻ കൂടിയാണ് ഇതെഴുതുന്നത് .
നോക്കൂ ,
നമ്മൾ കാണുന്നതിനുമപ്പുറമാണ് ഈ നാട് !
ഇവിടെ ഓരോ വീടുകളും തടങ്കൽപ്പാളയങ്ങളാണ് !
അപ്പോഴെല്ലാം ....ആസാദി എന്നു ചുരുട്ടിയെറിയപ്പെടുന്ന മുഷ്ടികളിലാണ് പ്രതീക്ഷ !
Helen Susil, Malu Hazeena and 15 others
3 Comments
Like
Comment
Share

#എന്റെരാവെഴുത്തുകൾ

 അവനവൻതുരുത്തിൽ ഒറ്റയാകുന്നവർക്ക് സംവദിക്കുവാനേറ്റവുമെളുപ്പം മരിച്ചുപോയവരോടാണ് .

നോക്കൂ ,
തികച്ചും അതിശയകരമായ സംഭാഷണശകലങ്ങൾ നിങ്ങൾക്ക് കൂട്ടിപ്പെറുക്കിവയ്ക്കുവാനായേക്കും .
രണ്ടുലോകങ്ങളിലിരുന്ന് കുനുകുനാ കീറിപ്പറത്തപ്പെട്ട കടലാസുതുണ്ടുകൾ പോലെ ഭാരമില്ലാത്ത വാക്കുതുണ്ടുകൾ !
ഏകാന്തതയുടെ ഇങ്ങേലോകത്തുനിന്ന് ആൾക്കൂട്ടത്തിന്റെ അങ്ങേലോകത്തേയ്ക്കുള്ള സംസാരനൂലുകൾ നിങ്ങളെയൊരു
ചിലന്തിവലയ്ക്കുള്ളിൽ അകപ്പെട്ടമാതിരി സംഭ്രമിപ്പിയ്ക്കും .
ഓരോ അണുവിലും ഏകാന്തത പേറുന്ന ഒരുവളുടെ മെലിഞ്ഞു നീണ്ട പിൻകഴുത്തിലെ തേൻനിറ മറുകിൽ
എന്നേയ്ക്കുമായി കുരുങ്ങിപ്പോയ ഒറ്റനീലരോമത്തെ അത് വിഭ്രമിപ്പിച്ചുയിർപ്പിക്കും !
കേൾക്കൂ ,
മരിച്ചവരോട് സംവദിക്കുക എളുപ്പമത്രേ !
നിങ്ങളെയവർ മുൻവിധിയോടെ സമീപിയ്ക്കില്ല ,
നിങ്ങൾ ഏതുതരക്കാരിയെന്തുപ്രകൃതക്കാരിയെന്ന്
മുള്ളുമുനച്ചുഴി തീർക്കില്ല ,
നിങ്ങൾ ഏതുജാതിക്കാരി എന്തുമാതിരിമട്ടുകാരിയെന്ന് സംശയക്കണ്ണു നീട്ടില്ല ,
കറുത്തവളോ വെളുത്തവളോ ഇരുനിറക്കാരിയോ
തടിച്ചിയോ എലുമ്പിയോയെന്നു മൂക്കു ചുളിക്കില്ല ,
എന്തിന് , നിങ്ങളാരെന്നുപോലും അടയാളപ്പെടുത്തേണ്ടതില്ല !
വാക്കു ചരടുകൾ കൊണ്ടുള്ള ഒരുപാവകളിയിലേർപ്പെടുവാൻ സ്വയം വെളിപ്പെടേണ്ടതില്ലെന്ന് അങ്ങേലോകത്തു നിന്നൊരു പൊട്ടിച്ചിരിപ്പേച്ചു കേൾക്കും .
അന്നേരം .....
അന്നേരം മരിച്ചവരുടെ ചിരിയ്ക്കു കുഞ്ഞുങ്ങളുടെ ചിരിയേക്കാൾ ഭംഗി തോന്നും .
അപ്പോഴേയ്ക്കും എന്നേയ്ക്കുമായി പിഴുതുമാറ്റപ്പെട്ടൊരു നീലരോമം കാറ്റിലപ്പൂപ്പൻതാടിത്തുണ്ടാകും !
പൊടുന്നനെയൊരു ഭാരമില്ലായ്മയിൽ നിങ്ങൾ
വാക്കുനൂലുകളുടെ അങ്ങേയറ്റത്തേയ്ക്കു നടന്നു തുടങ്ങും !
കേൾക്കൂ ,
ഭൂമിയിലൊറ്റയാകുന്നവർക്ക് സംവദിക്കുവാനേറ്റവുമെളുപ്പം മരിച്ചുപോയവരോടാണ് .💜

ആന ഡോക്ടർ -ജയമോഹൻ


ഈയടുത്ത കാലത്ത് ഒരാനയുടെ ദുരിതവും അതിനെത്തുടർന്നുണ്ടായ വാദപ്രതിവാദങ്ങളും മനഃപൂർവം മറന്നുകൊണ്ട് ഒരു വായനാനുഭവം കുറിയ്ക്കുകയാണ്.
"ആന കാടിന്റെ രാജാവാണ് എന്ന ഡയലോഗ് മകനോടൊപ്പമിരുന്നു ജംഗിൾ ബുക്ക്‌ കാണുമ്പോൾ മനസ്സിൽ പതിഞ്ഞതാണ്.
പണ്ടൊരു വയനാടൻ യാത്രയിൽ, പാതിരാവിൽ സുഹൃത്തിന്റെ ജീപ്പിൽ, മുളങ്കൂട്ടങ്ങൾക്കിടയിൽ മറ്റൊരു മുളങ്കാടാകുന്ന ഒറ്റയാനെ കാണാനിറങ്ങി നിരാശയോടെ തിരികെപ്പോകേണ്ടി വന്നിരുന്നു. കാട്ടിക്കുളത്തേയ്ക്കുള്ള ബസ് യാത്രയിൽ അടുത്തിരുന്ന, കാട്ടുതേൻ നിറമുള്ള സുന്ദരിപ്പെൺകുട്ടി തെക്കു നിന്ന് അവളുടെ നാട് കാണാൻ വന്ന എന്നോട് വിടർന്ന കണ്ണുകളോടെ പറഞ്ഞത് ആ ഒറ്റയാൻ കഥകളാണ്. ഇരുട്ടിൽ, മുളങ്കൂട്ടങ്ങൾക്കിടയിൽ നിന്ന് എപ്പോഴാണ് അവൻ പ്രത്യക്ഷപ്പെടുകയെന്നറിയാതെ ജീവനെടുത്തു കയ്യിൽ പിടിച്ചുള്ള അവരുടെ യാത്രകളെപ്പറ്റി !ചക്ക പഴുത്തു പാകമായാൽ ആ മണത്തിന്റെ പിൻപറ്റി കൂട്ടമായെത്തുന്ന ആനകൾ ! അവയുടെ വികൃതികൾ.. മനുഷ്യരുടെ ദുരിതങ്ങൾ !
നോക്കൂ, എപ്പോഴും മനുഷ്യരെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്നത് കൊണ്ടാവാം കാട് എന്നെ അക്കാലത്തൊന്നും അത്രയധികം മോഹിപ്പിച്ചിരുന്നില്ല. പക്ഷേ പിന്നീട് ജീവിതം മരുഭൂമിയിലായപ്പോൾ കാട് സ്വപ്നം കാണാൻ തുടങ്ങി. മൃഗസ്നേഹിയായ എന്റെ മകനോടൊപ്പമുള്ള നാഷണൽ ജോഗ്രഫിക്, അനിമൽ പ്ലാനറ്റ് യാത്രകൾ കാടിനോടുള്ള സ്നേഹം കൂട്ടി. സീമ ചേച്ചിയുടെ കാടിനെക്കുറിച്ചുള്ള കുറിപ്പ് വായിച്ചപ്പോൾ കാട് കാണാൻ മോഹം കൂടി. അങ്ങനെ കുറേ നാൾ കാത്തിരുന്നു നടത്തിയ ഒരു യാത്രയിൽ ഞങ്ങൾ തങ്ങിയ മരവീടിനു താഴെ ആനത്താരയാണെന്നും ചില പതിവുകാർ അതുവഴി പോക്കുണ്ടെന്നും കേട്ട് ഉറങ്ങാതെ നോക്കിയിരുന്നു. അപ്പോഴും ആന കബളിപ്പിച്ചു. അതേ യാത്രയിലാണ് കാട് എന്നെ എന്നേയ്ക്കുമായി കീഴ്പ്പെടുത്തിക്കളഞ്ഞത്. കാട് നമ്മളെ ധ്യാനത്തിലാഴ്ത്തും എന്ന ഡയറിക്കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത് ആ യാത്രയാണ്. നിശബ്‌ദതയിലേ കാടിനെ അറിയാനാവൂ എന്നെഴുതി വയ്ക്കുമ്പോൾ പിന്നീട് എന്റെ പ്രിയപ്പെട്ട സാഹിത്യകാരന്റെ പുസ്തകത്തിൽ ആ വരി കണ്ടെത്തുമെന്ന് തീരെ കരുതിയതേയില്ല.
ഒരു സൂപ്പർമാർക്കറ്റ് ഷെൽഫിൽ നിന്ന് ജയമോഹൻ എന്ന പേര് കണ്ടാണ് പുസ്തകം എടുത്തത്. പിന്നീട് ഡോക്ടർ കൃഷ്ണമൂർത്തിയെ തിരയലായി. അതിന്റെ ഭാഗമായി സംഘം കവിതകളിലേയ്ക്കും ബൈറണിലെയ്‌ക്കും പോയി. "Elephant man " എന്നറിയപ്പെട്ട, ഡോക്ടർ കെയെക്കുറിച്ചുള്ള വിഡിയോകൾ കുത്തിയിരുന്നു കണ്ടു. വേദന സഹിക്കുന്നതിൽ മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരത്തിൽ അത്ഭുതപ്പെട്ടു.
ജയമോഹന്റെ "ആന ഡോക്ടർ " വായിച്ചു മടക്കുമ്പോൾ മനുഷ്യനെന്ന എന്നിലെ അഹന്ത കാടു കയറിയൊടുങ്ങി. ജീർണ്ണതയിൽ നുരയ്ക്കുന്ന വെളുത്ത പുഴുക്കൾ, ഡോക്ടറുടെ കണ്ടെത്തൽ പോലെ പെരുവയറും ഉണ്ടക്കണ്ണുകളുമുള്ള കുഞ്ഞുങ്ങൾ തന്നെയെന്ന് തോന്നി. അവയോട് നാളിതുവരെ തോന്നിയിരുന്ന അറപ്പ് ഒറ്റ നിമിഷം കൊണ്ടില്ലാതായി.
കാടിന്റെ തണുപ്പും ആനച്ചൂരും എനിക്ക് മാത്രം തിരിച്ചറിയാനാവുന്നൊരു നിസ്സംഗതയും ഉള്ളിൽ നിറയുന്നു.
ഞാൻ അരനിമിഷം കൊണ്ട് പ്രപഞ്ചത്തിലെ കോടാനുകോടി ജീവകണങ്ങളിലൊരു തുള്ളിയാകുന്നു

Saturday 26 December 2020

പങ്കുവയ്ക്കപ്പെടേണ്ടവ

 മരിക്കുമ്പോൾ പങ്കു വച്ചെടുക്കാൻ ചിലത് മാറ്റി വച്ചിട്ടുണ്ട്

എന്നും പാതിച്ചായ തണുത്തുറഞ്ഞു ബാക്കിയാവുന്ന വക്കു പൊട്ടിയൊരു ചായക്കപ്പ്,
ആഗ്രഹിച്ചു വാങ്ങി മുടിയിൽ ചൂടാതെ പോയ..
ഫ്രിഡ്‌ജിന്റെ ഡോറിൽ സൂക്ഷിച്ച ഒരു മുഴം മുല്ലമാല,
ഒറ്റപ്ലീറ്റിട്ടാൽ മടക്കുവീണ വയറു കാണുന്ന..
വെള്ളയിൽ മഞ്ഞപ്പൂക്കളുള്ള ഒഴുക്കൻ സാരി,
ചെറിപ്പഴത്തിന്റെ നിറമുള്ള തിളക്കമുള്ള ലിപ്സ്റ്റിക്,
നിറയെ മുത്തുള്ള... കിലുങ്ങുന്ന വീതിയുള്ള വെള്ളിക്കൊലുസ്സ്,
ഒരിക്കലും ഇടാതെ പോയ.. കറുപ്പിൽ വെള്ളപ്പൊട്ടുകളുള്ള കയ്യില്ലാത്ത ഉടുപ്പ്,
ഒരു നാളും വെയിലു കാണാത്ത ഒരു പഴഞ്ചൻ കൂളിംഗ് ഗ്ലാസ്..
എന്നും പാതിയിലവസാനിക്കുന്ന ഒരതിസുന്ദരൻ കിനാവ്...
ഇതൊക്കെയും പങ്കുവയ്ക്കപ്പെടുന്നവയിൽ ഉൾപ്പെടും.
ആരൊക്ക, എന്തൊക്കെ എടുക്കും എന്നേ സംശയമുള്ളൂ 😌

കഴുത്തു ഞെരിക്കുമ്പോൾ സൂക്ഷിക്കുക തന്നെ വേണം.

 നോക്കൂ,

കഴുത്തു ഞെരിക്കുമ്പോൾ സൂക്ഷിക്കുക തന്നെ വേണം.
എപ്പോഴും നനവുള്ള കണ്ണുകളിലേയ്ക്ക് നോക്കരുത്.
കൈവിറച്ചറച്ചു പോയേക്കും.
ഇടതു ചെവിയ്ക്കു താഴെ നിന്ന് വിളർത്തു വെളുത്ത കഴുത്തിന്റെ ചെരുവിലേയ്ക്ക് നീളുന്ന,
വയലറ്റ് നിറത്തിലെ ഒറ്റ ഞരമ്പിൽ കണ്ണുടക്കരുത്.
"എന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കൂ ' എന്ന യാചനയുടെ തുടിപ്പ് കൈപിൻവലിക്കാൻ പ്രേരിപ്പിച്ചേക്കും.
ഒരു പേര്.. ഒരൊറ്റപ്പേരുച്ചരിച്ചു മിടിക്കുന്ന ഹൃദയതാളത്തിനു കാതു നൽകരുത്.
കൈക്കരുത്ത് ചോർന്ന് പിന്തിരിഞ്ഞു പോയേക്കും.
നോക്കൂ,
കൈവിരലുകൾ പൂവ് പോലെ മൃദുലവും മഞ്ഞുപോലെ തണുത്തതുമായിരിക്കണം.
ഇളം ചൂടുള്ള സ്നേഹം എത്ര കഠിനമായിരുന്നുവെന്ന് അന്നേരം
നിങ്ങൾ തിരിച്ചറിയും.
ആ നിമിഷത്തിൽ തന്നെ
"എന്തിനിത്ര വൈകി"യെന്ന്
നിങ്ങൾ സ്വയം പഴിക്കും.
നോക്കൂ,
മിനുത്ത കൺപീലികളുള്ള വിടർന്ന കണ്ണുകൾ തിരുമ്മിയടയ്ക്കുന്നത്
വസന്തകാലത്തു കൊഴിയുന്ന ഒരിലയനക്കം പോലെ സൗമ്യമാവണം.
ഒടുവിൽ
കനത്ത കൈത്തണ്ടയിൽ
മെലിഞ്ഞു നീണ്ട കൈവിരൽപ്പാടുകളിലൊന്നു പോലും അവശേഷിക്കുന്നില്ലെന്നുറപ്പാക്കണം
നഖങ്ങളാഴ്ന്നിറങ്ങിയ പൂമ്പാറ്റചിത്രങ്ങൾ
സമചിത്തതയോടെ മായ്ച്ചു കളയണം.
നോക്കൂ,
കഴുത്തു ഞെരിക്കുമ്പോൾ സൂക്ഷിക്കുക തന്നെ വേണം.

Thursday 7 February 2019

നിനക്കുള്ള കത്തുകൾ - ഭൂമിയിൽ നിന്ന് നക്ഷത്ര ദൂരം താണ്ടുന്നൊരു വായനാനുഭവം

അന്ന  അഹ്മത്തോവ വാക്കുകളാൽ വരച്ചിട്ട മഴ ,
എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന വെട്ടുക്കിളി കൂട്ടങ്ങളെപ്പോലെയാണ് !
സന്ധ്യയുടെ തണുപ്പിൽ പവിഴമല്ലിച്ചുവട്ടിലെ ഓറഞ്ചുമുത്തുകൾക്കു മീതെ അലസമായിരുന്ന് വായിക്കാനെടുത്ത ജിജിയുടെ പുസ്തകം - നിനക്കുള്ള കത്തുകൾ - അതിലെ പ്രണയം പൊടുന്നനെ ഒരു പ്രണയപ്പെരുമഴക്കാലമോർമ്മിപ്പിച്ചുകൊണ്ട് എന്നിലാർത്തലച്ചു പെയ്യാൻ തുടങ്ങി .
ഇടയ്ക്കിടെ ,മഴത്തണുപ്പാണ്‌ പെണ്ണേ മരണത്തിനുമെന്നെന്റെ കൈത്തണ്ടയിലെഴുതി എങ്ങോ മാഞ്ഞുപോയ മറ്റൊരുവനെയോർത്തു .
വെയിലാർന്ന പകലിന്റെ ചൂടും മഴപെയ്തരാവിന്റെ തണുപ്പുമുള്ള
പ്രണയവിരൽത്തുമ്പുകളുടെ നേർമ്മ എന്റെ കൈത്തണ്ടയിൽ വീണ്ടും..

ഞാൻ എന്നിൽനിന്നൂർന്നിറങ്ങി , പഴയകൗമാരക്കാരിയായി ,
ആകാശനീലിമനെയ്ത പാട്ടുപാവാടയുടുത്തു മുടിപിന്നിയിട്ടു ചുവന്ന പൊട്ടുതൊട്ടു .

ആത്മാവിന്റെ ഭാഗമായ ഒരു പ്രണയത്തെ അടയാളപ്പെടുത്തുക എളുപ്പമല്ല .
അങ്ങനെയൊരുപ്രണയത്തിനിടയിൽ  ഏകാന്തവാസം അനുഭവിച്ച ഒരുവൾക്ക് !
ജിജി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് അവളുടെ പപ്പുവിനും
വന്നതും വരാനിരിക്കുന്നതുമായ എല്ലാ പ്രണയങ്ങൾക്കുമാണ് .
അവൾക്കു പറയാൻ പ്രണയം മാത്രമേയുള്ളൂ .

പലനിറങ്ങളിൽ ,പല ഗന്ധങ്ങളിൽ ,വിചിത്രാകൃതികളിലുള്ള
മെഴുകുതിരികൾ ശേഖരിച്ച് , രാത്രിയിൽ കിടപ്പുമുറിയുടെ ഓരം ചേർന്ന്
ജനലരികിലിട്ട മേശമേൽ കത്തിച്ചു വയ്ക്കുന്നത് ഹരമായിരുന്നൊരു കാലമുണ്ടായിരുന്നു എനിക്ക് .
ഒരു ഓജോ ബോർഡ് കഥയിൽ തുടങ്ങിയ മെഴുകുതിരി പ്രേമം .
റോസ് ,വാനില ,ലാവണ്ടർ മണങ്ങൾ അക്കാലങ്ങളിൽ എന്റെ മുറിയിലൊഴുകി നടന്നു .
പുതിയ മെഴുകുതിരി ഗന്ധങ്ങൾ തേടി ആർച്ചീസ് യാത്രകൾ പതിവായി .
മെഴുകുതിരി വെട്ടത്തിൽ ,ചില്ലു ജനലിൽ പ്രതിഫലിച്ച നിഴലുകളെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ പേരുവിളിച്ച് ഒരു കൗമാരക്കാരിയുടെ സംഘർഷഭരിതമായ ജീവിതം എത്രമാത്രംദുരിതപൂർണ്ണമാണെന്ന് ഞാൻ കണ്ണീരൊഴുക്കി പ്പറഞ്ഞു .
അടുത്തിടെ ഫോർവേഡ് ചെയ്തുകിട്ടിയ തമിഴൻ മന്ത്രവാദിയുടെ വീഡിയോയിൽ ഡോകട്ർ പറഞ്ഞതുപോലെ മെഴുകുതിരിനാളത്തിലേയ്ക്ക് കുറച്ചുനേരം ഇമയനക്കാതെ നോക്കിയിരുന്നാലുണ്ടാകുന്ന വിഭ്രമം എന്നെയും പിടികൂടിയിരുന്നിരിക്കാം .

അങ്ങനെയൊരു രാത്രിയിൽ പൊടുന്നനെ ഞാൻ ചില കഥാപാത്രങ്ങളെ മെനയാൻ തുടങ്ങി .എന്റെ മാത്രം പ്രണയത്തിനായി കാത്തിരിക്കുന്ന എന്റെ മാത്രം കാമുകന്മാർ .
നിനക്ക് ,എന്ന സംബോധനയോടെ അവർക്കായി ഞാനെന്തൊക്കെയോ ഡയറിയിൽ കുത്തിക്കുറിച്ചു . അന്ന് തലയിലുദിച്ച പൊട്ടത്തരങ്ങൾ !
ജിജിയുടെ കത്തുകൾ എന്നെ എന്നോ മറവിയിലാണ്ടുപോയ ആ രാവുകളിലേക്കെത്തിച്ചു .
ഒരു കൗമാരക്കാരിയുടെ ഉത്സാഹത്തോടെ കാൽപ്പെട്ടിക്കുള്ളിലിട്ടു പൂട്ടിയ ഡയറിയോർമ്മകൾ ഞാൻ പുറത്തെടുത്തു നോക്കിയിരുന്നു .

ജിജിയുടെ ജീവിതത്തിലെ മെഴുകുതിരി വെട്ടങ്ങൾ എന്റെ പ്രണയത്തിന്റെ പഴയചില ഏടുകളിലേക്കു കൂടിയാണ് വെളിച്ചമായത് .
ജിജിയുടെ വാക്കുകളിൽ പറഞ്ഞാൽ
"പാതിയുണർന്നും പാതിയുറങ്ങിയും ഉരുകിത്തീർന്ന മെഴുകുതിരികൾക്കിടയിൽ കാത്തിരിക്കുന്ന ഒരിക്കലും മടുക്കാത്ത ഒരു പ്രണയം നൽകുന്ന ചിലയോർമകൾ "

"നിന്നെ പിടിച്ചു നിർത്താൻ എന്റെ പ്രണയം പോരായിരുന്നു എന്ന " ജിജിയുടെ ചിന്തയിൽ നിന്ന് എന്റെ ഹൃദയം കണ്ടെത്തിയത് ഒരിക്കലും പൂക്കാത്ത ഒരു മരത്തിന്റെ ഓർമ്മ കൂടിയാണ് .

പുസ്തകപ്പാതിയെത്തുമ്പോഴേക്കും ഓർമ്മകളുടെ തള്ളിച്ചയിൽ എനിക്ക് ശ്വാസം മുട്ടി ! മുന്നോട്ടു വായിക്കാൻ  അശക്തയായി, പ്രണയത്തിനു പുറംതിരിഞ്ഞുനിന്ന് ഞാൻ പുസ്തകമടച്ചു . പിന്നെയതിന്റെ ഭ്രമാത്മകതയിൽ നിന്ന് മുക്തയായി പാതിരാവിൽ വീണ്ടും പുസ്തകം വായിക്കാനെടുത്തു .

"പാട്ടുകളിൽ നിന്ന് പാട്ടുകളിലേയ്ക്ക് ഊളിയിട്ട പ്രണയം " ഹൃദയത്തിലൊരു പാട്ടിന്റെ "റോസാപ്പൂ "വിരിയിച്ചു .
ഭയപ്പെടുത്തുകയും അതിശയിപ്പിക്കുകയും കഠിനമായി വേദനിപ്പിക്കുകയും ചെയ്ത ജിജിയുടെയും പപ്പുവിന്റെയും പ്രണയോന്മാദങ്ങൾ !

"നിറയെപ്പൂത്ത നാഗലിംഗമരങ്ങൾ "കണ്ണടച്ചോർക്കാൻ തുടങ്ങുമ്പോഴേയ്ക്കും നെഞ്ചിൽ അലച്ചു പെയ്യുന്ന പ്രണയം .
"അടിവയറ്റിൽ നിന്ന് തീ പാറിക്കുന്ന പ്രണയം "

ജിജി വാക്കുവരകളാൽ ചിത്രം വരച്ചിരിക്കുന്ന , നമ്മെ പ്രണയത്തിന്റെ ഇന്ദ്രജാലലോകത്തെത്തിക്കുന്ന "നിനക്കുള്ള കത്തുകളിൽ " പലതും അവസാനിക്കുന്നത് പപ്പുവിനോടുള്ള ചോദ്യങ്ങളിലാണ് .
ഒന്നിന്റെയും ഉത്തരം പ്രതീക്ഷിക്കാതെ ,
പ്രണയത്തിന്റെ ഉമ്മകളും വാത്സല്യത്തിന്റെ ഉരുളകളും
കരുതിവച്ചു കാത്തിരിക്കുന്നൊരുവൾ !

പപ്പുവിനൊപ്പം ജിജി നടന്നു തീർത്ത ദൂരങ്ങൾ ,"കടും പച്ചക്കാട്ടിൽ ഒരു ചുവന്ന പൂവെന്നപോലെ "നിറമാർന്ന അവളുടെ പ്രണയം ..അവയൊക്കെയും എന്നെ ഒരേസമയം സംഭ്രമിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു .

പാതിരകഴിഞ്ഞ ആ നേരത്ത് ,പെണ്ണേയെന്നൊരു നെടുവീർപ്പോടെ
ഞാനവളുടെ നമ്പർ ഡയൽ ചെയ്യാനെടുത്തു .എനിക്കവളെ ആ നിമിഷം കാണണമെന്നും കെട്ടിപ്പിടിച്ചു തുരുതുരെ ഉമ്മ വയ്ക്കണമെന്നും
ഉറക്കെയുറക്കെ കരയണമെന്നും തോന്നി . ഒരർദ്ധബോധത്തിലായിരുന്നു ഞാൻ ! പിന്നെ രാക്കാറ്റിലടഞ്ഞ  ചില്ലുജനാലയുടെയൊച്ചയിൽ സ്വബോധം വീണ്ടെടുത്ത് ഞാൻ വെറുതെ ചിരിച്ചു .

ഒടുക്കം " നിനക്കുള്ള കത്തുകൾ " വായിച്ചു മടക്കി ,
ഉറക്കമില്ലാത്ത മറ്റൊരു രാത്രിയ്ക്കു കാവലിരുന്നു .💜




Tuesday 8 January 2019

മരുപ്പച്ചകൾ എരിയുമ്പോൾ - വായനാനുഭവം

ഞങ്ങളുടെ നാട്ടിൽ വലിയൊരു വീടുണ്ടായിരുന്നു .നാട്ടുകാർ പേർഷ്യക്കാരന്റെ വീട് എന്ന് വിളിച്ചുപോന്ന ഒരു വീട് .പല മേൽവിലാസങ്ങൾക്കും ലാൻഡ്‌മാർക്കായി ആ വീട് തലയുയർത്തി നിന്നു . അവിടത്തെ ഇളയമകൻ -സിനിമാനടൻ റഹ്മാന്റെ മുഖഛായയുള്ള എന്റെ ബാല്യകാല സുഹൃത്ത് -ഇടയ്ക് എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയിരുന്നു .ബ്രൗൺ നിറത്തിലുള്ള പതുപതുത്ത സിംഹപ്പാവയുടെ മേൽ ഞങ്ങൾ സവാരി ചെയ്തു ."ഒരു മധുരക്കിനാവിൻ ലഹരിയിൽ "എനിക്ക് പഠിപ്പിച്ചു തന്നത് ആ ചേട്ടനാണ് .ആൺമക്കൾ മാത്രമുള്ള ആ വീട്ടിൽ എല്ലാവരും എനിക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യം തന്നിരുന്നു . പാവകൾ നിറഞ്ഞ ഷെൽഫും കയറിച്ചെല്ലുമ്പോൾ തന്നെ മൂക്കു പിടിച്ചെടുക്കുന്ന വിദേശ മണവും ഒക്കെക്കൂടി ആ വീട് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായിമാറി .പേർഷ്യ എന്നാൽ ഒരു വൻ സംഭവം തന്നെയെന്നും എനിക്കും ഒരിക്കൽ പോണമെന്നും ഞാൻ മനസ്സിൽ കുറിച്ചിട്ടത് അക്കാലത്താണ് .

ചെറിയപെരുന്നാളിന്‌ നെയ്ച്ചോറും ഇറച്ചിക്കറിയും കൊഴുക്കട്ട പെരുന്നാളിന് (മുഹറം ആണെന്നാണോർമ്മ ) കൈവിരലുകൾ പതിഞ്ഞ കുഞ്ഞു മധുരക്കൊഴുക്കട്ടകളും വലിയ പെരുന്നാളിന് അരിപ്പത്തിരിയും മട്ടൺ കറിയും പായസവും പൂപ്പാത്രങ്ങളിലേറി വർഷങ്ങളോളം മുടങ്ങാതെ എന്റെ വീട്ടിലെത്തി . ഞങ്ങളുടെ നാട്ടിൽ നിന്ന് ആദ്യമായി പേർഷ്യയിൽ പോയ ആളാണ് എന്റെ ബാല്യകാലസുഹൃത്തിന്റെ അച്ഛൻ എന്ന് കേട്ടിരുന്നു .ആളൊരു സംഭവം തന്നെയെന്ന് ഞാൻ ആരാധനാപൂർവ്വം ഓർത്തിരുന്നു . ക്ലാസ്സിൽ എന്നോടൊപ്പം ഇതുപോലെ പേർഷ്യാക്കാരുടെ മക്കൾ ഒരുപാടുണ്ടായിരുന്നു .അധ്യാപകനായിരുന്ന അച്ഛനമ്മമാർക്ക് ശിഷ്യരായും പേർഷ്യാക്കാരുടെ മക്കൾ ധാരാളം . അവരുടെയൊക്കെ അച്ഛന്മാർ വരുമ്പോൾ കിട്ടിയിരുന്ന ചെറിയ പൊതിയിലെ പേനയും പെൻസിലും സോപ്പും ഒരു പിടി ഡ്രൈ ഫ്രൂട്സും ചോക്ലേറ്റുകളും പേർഷ്യ എന്ന സ്വപ്നം എത്താക്കൊമ്പത്തെ മുന്തിരിയാണെന്ന് എന്നെ നിരാശപ്പെടുത്തിക്കൊണ്ടേയിരുന്നു . കൂട്ടുകാർ തലയിൽ അണിഞ്ഞു വന്നിരുന്ന പാവക്ലിപ്പുകളും പൂ സ്ലൈഡുകളും എന്നെ അതിഭയങ്കര നിരാശയിലാഴ്ത്തി .എന്റെ എണ്ണ മെഴുക്കു നിറഞ്ഞ ചുരുണ്ട മുടിയൊതുക്കാൻ പാടുപെട്ട ചുവന്ന റിബ്ബണും തുരുമ്പെടുത്ത സ്ലൈഡും എന്നെ ലജ്‌ജിപ്പിച്ചു .
അങ്ങനെയിരിക്കെ  കേട്ടൊരു പരദൂഷണ വർത്തമാനത്തിലാണ് പേർഷ്യ എന്റെ മനസ്സിൽ ഭയം വിതച്ചത്  . പേർഷ്യയിൽ ജയിലിൽ കിടക്കേണ്ടി വന്ന അച്ഛന്റെ ഒരു സുഹൃത്തിന്റെ അവസ്ഥ എന്നെ അമ്പരപ്പിച്ചു .ഒന്നിന് പിന്നാലെ ഒന്നെന്നവണ്ണം വീണ്ടും സുഖകരമല്ലാത്ത പേർഷ്യൻ കഥകൾ കേൾക്കാൻ തുടങ്ങി . ഒരു പേർഷ്യക്കാരന്റെ ഭാര്യ ഒളിച്ചോടിപ്പോയതുൾപ്പെടെ കഥകൾ നീണ്ടു .അങ്ങനെ വർഷങ്ങൾക്കു ശേഷം ഭർത്താവിനൊപ്പം പ്രവാസ ജീവിതം തുടങ്ങുമ്പോൾ എന്താണ് ശരിക്കും പ്രവാസം എന്നത് പിടികിട്ടുകയും ചെയ്തു .പക്ഷെ ഇന്നും ആ പഴയ പേർഷ്യൻ മണം എന്നെ മത്തുപിടിപ്പിക്കാറുണ്ട് .പ്രവാസം തുടങ്ങിയശേഷം ഒരിക്കൽപ്പോലും എന്റെ മൂക്കിൻതുമ്പിന് ആ മണം പിടിച്ചെടുക്കാനായില്ലെന്നത് അമ്പരപ്പിക്കുന്ന സത്യം  .നാട്ടിലേയ്ക്കുള്ള പെട്ടി കെട്ടുമ്പോഴൊക്കെ പോലീസ് നായയെപ്പോലെ ഞാനാ മണം തെരഞ്ഞു നടക്കാറുണ്ട് .ഒരുപക്ഷേ ഇനിയൊരിക്കലും അതെന്നെ തേടിയെത്തില്ലായിരിക്കാം .

ശ്രീ പ്രവീൺ പാലക്കീലിന്റെ മരുപ്പച്ചകൾ എരിയുമ്പോൾ എന്ന നോവൽ വായിക്കുമ്പോൾ ഈ പഴയ കഥകൾ ഞാൻ വീണ്ടുമോർത്തു .എൺപതുകളിലെ ഗൾഫ് നാടുകളിലെത്തിയ മലയാളിയും രണ്ടായിരത്തിൽ പ്രവാസം തുടങ്ങുന്നവനും തമ്മിൽ അജഗജാന്തരമുണ്ട് . കാരണം പത്തേമാരിയിൽ മമ്മൂട്ടി പറയുന്ന പോലെ നമുക്കൊക്കെ നടക്കാൻ വേണ്ട വഴി മുൻപേ പോയവർ തെളിച്ചിട്ടിട്ടുണ്ട് . മാമ്പഴക്കാലം സിനിമയിൽ മോഹൻലാൽ പറഞ്ഞതും ഇതിൽ ചേർത്ത് വായിക്കേണ്ടി വരും .പണ്ടൊക്കെ പതിനെട്ടും ഇരുപതും വയസ്സിൽ പ്രവാസം തുടങ്ങി വീടും വീട്ടുകാരുമൊക്കെ നന്നായി അൻപതാം വയസ്സിൽ ഷുഗറും കൊളസ്ട്രോളും പിടിച്ചു നാട്ടിലെത്തുമ്പോ ഇരിക്കാൻ ഉമ്മറത്തൊരു ചാരുകസേരയിട്ടു തരും .അതില് ബാക്കി ജീവിതം തീരും .ഇപ്പോഴത്തെ കുട്ടികൾ കുറച്ചുകൂടി പ്രാക്ടിക്കൽ ആണ്. വിസയെടുത്തു ഭാര്യേം മക്കളേം കൊണ്ടു പോകും .പിന്നെ പേരക്കുട്ടികളെ ഒരുനോക്കു കാണാൻ അച്ഛനും അമ്മയ്ക്കും ഫോട്ടോ അയച്ചു കൊടുക്കും . ഏതു രീതിയിൽ നോക്കിയാലും പ്രവാസം സങ്കടകരമാണ് .അങ്ങനെ കാച്ചിക്കുറുക്കിയ കുറെ സങ്കടങ്ങൾ പ്രവീൺ നോവലിൽ വരച്ചിട്ടിട്ടുണ്ട് .

ഒരു മനുഷ്യന്റെ ജീവിതത്തിൻെറ തുടക്കം മുതൽ ഒടുക്കം വരെ, അയാളുടെ പ്രണയവും പ്രതീക്ഷകളും അനുഭവങ്ങളും സൗഹൃദങ്ങളും അയാളുടെ വാർദ്ധക്യ ചിന്തകളും വരെ
ലളിതമായൊരു കഥയായി   സാഹിത്യത്തിന്റെ വളച്ചുകെട്ടലുകൾ ഏതുമില്ലാത്ത ഭാഷയിൽ പ്രവീൺ നമുക്ക് പറഞ്ഞു തരുന്നു . ഈ നോവൽ വായിച്ചു പോകുമ്പോൾ അമ്പരന്നത്  ഇപ്പോഴും ഗ്രാമത്തിന്റെ ഗൃഹാതുരതയാർന്ന ഓർമ്മകൾ മനസ്സിൽ പേറുന്ന പ്രവാസികളുണ്ടല്ലോയെന്നാണ് .നാട്ടിൽ വരുമ്പോഴൊക്കെയും നാടു മാറിപ്പോയി എന്ന് അതിശയം പറയുന്ന ഭർത്താവിനെ അന്നേരമോർത്തു.ഇതേ ഗൃഹാതുരത തന്നെയല്ലേ ഓരോ വരവിനും ഒരേ ഡയലോഗ് പറയിക്കുന്നതെന്ന് ചിന്തിച്ചു .

നോവൽ വായിച്ചു പോകുമ്പോൾ രാധാകൃഷ്ണൻ എന്ന മനുഷ്യൻ ചില നേരങ്ങളിൽ പ്രവീൺ തന്നെയാണോ എന്ന് തോന്നിപ്പോകും .ഒരൽപം ആത്മകഥാംശം നോവലിന്റെ ആദ്യ പകുതിയിൽ കടന്നു വന്നിട്ടില്ലേ എന്നൊരു സംശയം . വർഷങ്ങൾക്കു മുൻപേ മനസ്സിൽ രൂപപ്പെട്ട ഒരു കഥ പ്രവാസത്തിന്റെ ശ്വാസം മുട്ടലുകൾക്കിടയിൽ നിന്നുകൊണ്ട് അത് ഒരു നോവലായി വികസിപ്പിച്ച് പ്രസിദ്ധീകരിക്കാൻ പ്രവീൺ അനുഭവിച്ച സംഘർഷങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതു കൊണ്ട് തന്നെ എഴുത്തുകാരനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു .ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ എഴുത്തും വായനയും കൈമോശം വരാതെ   സൂക്ഷിക്കുവാൻ എന്റെ പ്രിയ സുഹൃത്തിനു കഴിയട്ടെ . മരുപ്പച്ചകൾ വീണ്ടും തളിർക്കട്ടെ .😍


എന്റെ വായന -2018

രണ്ടായിരത്തിപ്പതിനെട്ട് പൊതുവെ വായന കുറഞ്ഞ വർഷമായിരുന്നു .
ആഴത്തിലുള്ള വായന കുറവായിരുന്നു .മാത്രമല്ല ഞാൻ വരികൾക്കിടയിലെ വായന ഇടയ്ക്കു മറന്നു പോയി  ചില പുസ്തകങ്ങളാവട്ടെ  വരികൾക്കിടയിൽ വായിക്കാനല്ല ,വരികൾ തന്നെ വിട്ടു വായിക്കേണ്ടി വന്നുവെന്ന് പറയേണ്ടി വരും . വായനയിൽ മടുപ്പു തോന്നിയ ഒരു വർഷം എന്ന് തോന്നിപ്പോവുകയും ചെയ്തു .പിടിച്ചിരുത്തി വായിപ്പിച്ച പുസ്തകങ്ങൾ കുറവായിരുന്നു .എന്തായാലും എന്റെ വായനയിൽ ഇടം പിടിച്ചത് ദാ താഴെയുണ്ട് :(പുസ്തകം , എഴുത്തുകാരൻ / എഴുത്തുകാരി - പബ്ലിഷർ എന്ന ക്രമത്തിൽ )

1 . A Taste  of Well being - Isha Yoga Centre -(Harper Collins publishers )
2 . ആവിലായിലെ സൂര്യോദയം - എം മുകുന്ദൻ (DC ) (പുനർവായന )
3 . ചാവേറുകളുടെ പാട്ട് - ബാബു കുഴിമറ്റം (DC )
4 . മൗണ്ട് ഫ്യൂജിയിലെ ഒച്ച് - ഹണി ഭാസ്കരൻ (സൈകതം )
5 . ആലാഹയുടെ പെണ്മക്കൾ - സാറാ ജോസഫ് (കറന്റ് ബുക്സ് )
6 .ആത്മകഥ - ഓഷോ (DC )
7 . I Too Had a Love Story - രവീന്ദർ സിങ് (പെൻഗ്വിൻ )(പുനർവായന )
8 . ഒരു കടംകഥ പോലെ ഭരതൻ -ജോൺ പോൾ (ഗ്രീൻ ബുക്സ് )
9 . നിഴൽത്തുരുത്ത് - യു എ ഖാദർ (ന്യൂ ബുക്സ് )
10 . അപസർപ്പകം -പ്രശാന്ത് നമ്പ്യാർ (ഗ്രീൻ )
11 . പഴയ പാത ,വെളുത്ത മേഘങ്ങൾ - തിച് നത് ഹാൻ - വിവ:കെ അരവിന്ദാക്ഷൻ (കറന്റ് )
12 . ജെ കൃഷ്ണമൂർത്തി - എം ടി എൻ നായർ (മാതൃഭൂമി ബുക്സ് )
13 . എപ്പോഴാണ് മകൾ മടങ്ങിയെത്തുക - അഷ്ടമൂർത്തി (സൈകതം )
14 . വെളിച്ചപ്പാടിന്റെ ഭാര്യ - രവിചന്ദ്രൻ സി (DC )
15 . നിർവ്വചനങ്ങളില്ലാത്ത പ്രണയം - കാർത്തിക (ഗ്രീൻ )
16 . അനന്തരം - കൈലാസ് നാരായൺ (ഗ്രീൻ )
17 . ലേഡീസ് കൂപ്പെ - അനിത നായർ (DC )(പുനർവായന )
18 .കോഴി -വി കെ എൻ (മാതൃഭൂമി )
19 .മൂന്നാമിടങ്ങൾ - കെ വി മണികണ്ഠൻ (DC )
20 . Adiyogi -The Source of Yoga (സദ്ഗുരു &അരുന്ധതി സുബ്രമണ്യൻ )- Harper collins
21 . വിശുദ്ധ ലിഖിതങ്ങൾ - ജോണി മിറാൻഡ (സീഡ് ബുക്സ് )
22 . നടവഴിയിലെ നേരുകൾ -ഷെമി (DC )
23 . മരുഭൂമിയിലെ ഒട്ടകജീവിതം - പുന്നയൂർക്കുളം സൈനുദീൻ (ഒലിവ് )
24 . റൂമി പറഞ്ഞ കഥകൾ (ഗുരു നിത്യചൈതന്യ യതി - അഷിത ) -ബോധി ബുക്സ്
25 . മാനാഞ്ചിറ - കെ രേഖ (കറന്റ് )
26 . ഉറവ -രമ പൂങ്കുന്നത്ത് (കൈരളി )
27 . സൂര്യകാന്തം - വി എസ് കുമാരൻ (ഗ്രീൻ )
28 . നിരീശ്വരൻ - വി ജെ ജയിംസ് (DC )(പുനർവായന )
29 .പേടിസ്വപ്നങ്ങൾ - സേതു (മാതൃഭൂമി )
30 . The Monk Who Sold HIs Ferrari - റോബിൻ ശർമ്മ ( Harper Collins )
31 . രാത്രികളുടെ രാത്രി - മുട്ടത്തു വർക്കി (Litmus  )
32 . ഫിലോമിനയുടെ പന്നികൾ - മായാ ബാനർജി (ഗ്രീൻ )
33 . When I Hit You - മീന കന്ദസാമി (juggernaut )
34 .നഷ്ടപ്പെട്ടനീലാംബരി - മാധവിക്കുട്ടി (DC )
35 .ഫ്രാൻസിസ് ഇട്ടിക്കോര - ടി ഡി രാമകൃഷ്ണൻ (DC )
36 . The Wedding - Nicholas Spark (Hachette )
37 . The Zahir - Paulo Coelho (Harper Collins )
38 . മരുപ്പച്ചകൾ എരിയുമ്പോൾ - പ്രവീൺ പാലക്കീൽ (ചിരന്തന )
39 . അസൂറ- കെ ആർ വിശ്വനാഥൻ (ഗ്രീൻ )
40 . നിങ്ങൾ ഞങ്ങൾക്ക് ഭൂമി വിറ്റാൽ (സിയാറ്റിൽ മൂപ്പൻ )- വിവ :സക്കറിയ (DC )
41 . നിനക്കുള്ള കത്തുകൾ -ജിജി ജോഗി (ഗ്രീൻ പെപ്പർ പബ്ലിക്ക )
42 . പൂക്കാതിരിക്കാൻ എനിക്കാവതില്ലേ - പ്രിയ .കെ എസ് ( സൈകതം )
43 . കാറ്റ് പോലെ ചിലത് - പോൾ സെബാസ്റ്റ്യൻ (കറന്റ് )
44 . മീരാമാധവം - ആതിര സന്ദീപ് (സാപ്പിയൻസ് )
45 . ഇലഞ്ഞിപ്പൂ മണമുള്ള നാട്ടുവഴികൾ -പി .സുരേന്ദ്രൻ

             വായിച്ചു മടക്കിയവയിൽ ചിലത് അടുത്ത സുഹൃത്തുക്കളുടെ പുസ്തകങ്ങളാണ് .വായനനാനുഭവം എഴുതിയേ മതിയാവൂ .ഈ ലിസ്റ്റ് വായിക്കുന്ന ഗമണ്ടൻ വായനക്കാർക്ക് ചിലപ്പോ പുച്ഛം തോന്നിയേക്കാം കാരണം ചിലപ്പോഴൊക്കെ എന്റെ വായനയുടെ പരിമിതികളിൽ ഞാൻ തന്നെ ചൂളിപ്പോകാറുണ്ട് . എന്നിരുന്നാലും വായന ചില നേരങ്ങളിൽ ജീവശ്വാസമാണ് .  ഉറക്കമില്ലായ്മയുടെ പാതിരാവുകളിൽ കിടപ്പുമുറിയിലെ മെഴുകുതിരിവെട്ടത്തിൽ , കുഞ്ഞിന്റെ നേർക്ക് തിരിച്ചു വച്ച ടേബിൾ ഫാൻ മുരൾച്ചയിൽ , പുറത്തെ ചീവീടൊച്ചയിൽ ഇല്ലാതാക്കപ്പെട്ട നിശബ്ദതയിൽ വായിച്ചു മരിക്കുന്നൊരുവൾക്ക് അതങ്ങനെയാകാതെ വയ്യ ! വായന മരിക്കാതിരിക്കട്ടെ





Friday 14 December 2018

ചില്ലകൾ

കടപുഴകി വീണിട്ടും 
എന്റെ ഞരമ്പുവേരുകൾ ഭ്രാന്തമായാഴ്ന്നിറങ്ങുന്നത് ,
വിരൽമുളകൾ പൊട്ടി വെയിൽവരതൊടുന്നത് ,
നിനക്കിരിക്കാനൊരു ചില്ലനീട്ടാനാണ് !
നോക്കൂ ,
നിന്റെയൊറ്റച്ചിറക് എന്നോ മാനം നോക്കിപ്പറന്നുവെന്ന്
അവയറിയുന്നതേയില്ല 🖤

വീണ്ടെടുക്കപ്പെടുന്നവ

ഹൃദയത്തിന്റെ ലഹളകൾക്കും സ്വയം കയർക്കലുകൾക്കുമൊടുക്കം മിണ്ടാനൊന്നുമില്ലാതാവുന്ന ഒരവസ്ഥയുണ്ട്
അന്നേരം ഏതോ ബസ്സിന്റെ ജാലകക്കാഴ്ച്ചപോലെയെത്തുന്ന ഓർമ്മകളുണ്ട്
എണ്ണമയത്തൊലി എപ്പോഴും പടർത്തുന്ന കൺ മഷി നനവൂറുന്ന ഓർമ്മകൾ
ചില പാട്ടുകളുടെ അകമ്പടിയിൽ അവയങ്ങനെ മങ്ങിയും തെളിഞ്ഞും വന്നുകൊണ്ടേയിരിക്കും
അതിൽ ഒരു പതിനഞ്ചുകാരിപ്പെൺകുട്ടി കന്യാകുമാരിക്കടപ്പുറത്തു നിന്ന് വാങ്ങിയണിഞ്ഞു കിലുക്കിയ ശംഖുവളകൾ മുതൽ ഇരുപത്തി മൂന്നുകാരിയുടെ ആദ്യ കൊച്ചിയാത്രയിലെ തട്ടുദോശ വരെയുള്ള സീനുകളുണ്ടാവും .
തികച്ചും അതിശയിപ്പിക്കുന്നതെന്തെന്നാൽ ഇരുപത്തിനാലിനിപ്പുറം എന്റെയോർമ്മകൾ പാടെ എടുത്തുകളയപ്പെട്ടിരിക്കുന്നു!
എന്നുവച്ചാൽ ഓർമ്മയില്ലായ്മകളുടെ പതിനൊന്നു വർഷം !
എന്റേതെന്ന് അവകാശപ്പെടാവുന്ന മൺനിറച്ചുമരുകളും വെളുത്തു നേർത്ത ജാലകവിരികളും
ചുമരിലെ വെളുപ്പിൽ പിങ്ക് വൃത്തമുള്ള പൂക്കൾ നിറഞ്ഞ മരവും അതിലെ കിളികളും കിളിക്കൂടുകളുമുള്ള മുറിയിൽ പഴയൊരു ചാരുകസേരയിൽ ഓർമ്മത്തൂവാല തുന്നുകയാണ് ഞാൻ !
ഓർമ്മയില്ലായ്മകളുടെ പതിനൊന്നു വർഷങ്ങളിൽ നിന്നും വീണ്ടെടുക്കപ്പെടുന്നവ അത്രയേറെ പ്രിയപ്പെട്ടതാകുന്നു .🖤

നമുക്കും മരിച്ചവരുടെ ശബ്ദങ്ങൾ കേൾക്കാം

ആശുപത്രി വരാന്തകൾ ചില തിരിച്ചറിവുകളുടെയിടങ്ങളാണെന്ന് ഒരുവൾ
ഇത്രയും കാലം ആർക്ക്,എന്തിന് വേണ്ടി ഓടി നടന്നുവെന്നതിന്റെ തിരിച്ചറിവുകൾ !
ഒരു പന്തയക്കുതിരയെപ്പോലെ ഓടിത്തളർന്നു നിങ്ങൾ അവശതയുടെ മറുപേരെന്നപോലെ ബയോപ്സി ടേബിളിന്റെ മരണത്തണുപ്പുറഞ്ഞ സ്റ്റീൽ പിടിയിൽ,
പതറിയ മനോബലക്കൈകളുറപ്പിച്ച് 
ഒരു സൂചിക്കുത്തിനു നേരെ കണ്ണടച്ചു
കിടക്കുമ്പോൾ ഇടയ്ക്കു നോവിച്ചു പിൻവാങ്ങിയ സൂചിത്തലപ്പു തുറപ്പിച്ച കണ്ണുകൾ മാത്രം കണ്ട ,
വിളറിയ ആസ്പത്രി മച്ചിൽ തെളിയുന്ന തിരിച്ചറിവുകൾ !
മച്ച് കണ്ണാടിയാവുന്ന കാഴ്ച ഭീകരമത്രെ .
നിങ്ങളും പിന്നെ നിങ്ങളും മാത്രമാകുന്ന നേരങ്ങളിൽ
കൂടെയോടുന്നുവെന്നു നടിച്ചവരും ,
ഗാലറിയിലിരുന്ന് ആർപ്പുവിളിച്ചവരും
മൂക്കത്തു വിരൽ വച്ച് മാറിനിൽക്കുമെന്നവൾ !
ചെയ്യാനുള്ളത് നിസ്സംഗതയോടെ നേരിടുക മാത്രമെന്ന് അവളാവർത്തിക്കുമ്പോൾ
കണ്ണാടിയ്ക്കിപ്പുറം മൗനമായിരിക്കുക തന്നെ !
ആശ്വസിപ്പിക്കലുകൾ പണ്ടേ അന്യമായ ഹൃദയത്തിനു വേറെന്തു ചെയ്യാനാകും !

"സതീദേവിയും ഒരമ്മയാണ് - കുടിയിറക്കപ്പെട്ടവന്റെ നിലവിളികൾ വായനാനുഭവം

സ്വകാര്യ ബസ് സമരം ഒരു ഉച്ച ,ഉച്ചര,ഉച്ചമുക്കാലോടു കൂടി പിൻവലിക്കും മുൻപ്, തിരുവനന്തപുരം നഗരത്തിലേക്കുള്ള യാത്രയ്ക്കായി ആനവണ്ടി പിടിക്കാനിറങ്ങുമ്പോൾ
ഒച്ചിനെക്കാൾ പതിയെ പോകുന്ന ഒരു സമാന്തര സർവീസിൽ കണ്ടത് -
വളരെക്കുറച്ചു മാത്രം സീറ്റിംഗ്‌ കപ്പാസിറ്റി ഉള്ള ടി വാനിൽ
വാഗൺ ട്രാജഡിയാകുമോ എന്ന് തോന്നിക്കുമാറ് ആളുകളെ കയറ്റാൻ ബദ്ധപ്പെടുന്ന കിളി .
ആദ്യമേ തന്നെ സീറ്റു പിടിച്ച അഹങ്കാരത്തിൽ
ഞാനടക്കമുള്ള ചിലർ .
അക്കൂട്ടത്തിൽ ഇടയ്ക്കു വന്നു കയറിയ ഒരമ്മയും മോളും.
കണ്ടാൽ തോന്നില്ല .രണ്ടുപേരും ഏകദേശം ഒരേ പൊക്കം ഒരേ വണ്ണം .അമ്മയുടെ നെറ്റിയിലെ ഹെഡ് ലൈറ്റും കുട്ടീടെ അമ്മേന്നുള്ള വിളിയും കൊണ്ടേ കാര്യം പിടികിട്ടൂ .
സൈഡിൽ ചരിഞ്ഞിരിക്കുന്ന നീളൻ ഒറ്റസീറ്റിൽ ഇരുന്ന സ്ത്രീയിറങ്ങുമ്പോൾ അവിടെയിരുന്നോളൂ എന്ന് കിളി .തൊട്ടടുത്ത് ഇരുന്നതൊരു പുരുഷനാകയാൽ
അമ്മയുടെ മുഖത്ത് വിഷണ്ണഭാവം.
അവിടെയിരിക്കെന്റെ ചേച്ചീന്ന് നമ്മുടെ കിളിപ്പയ്യൻ!
ഒടുക്കം അമ്മയിരുന്നു .
കയറി വന്നപ്പോ ഒഴിഞ്ഞു കിടന്ന ഒരേയൊരു സീറ്റിന്റെ മറുപാതിയിൽ പുരുഷനെക്കണ്ടു ഒരു വിഷണ്ണതയും കൂടാതെ ഇരുന്ന എന്റെ ഭാവശുദ്ധി !
എന്റെയാ ഇരിപ്പു കണ്ടു കലിപ്പീരു നോട്ടം നോക്കിയ
അമ്മച്ചി ഈ സീൻ എത്തും മുൻപ് ഇറങ്ങിയല്ലോന്ന്
കടുത്ത ഇച്ഛാഭംഗം !
എന്തായാലും മകൾ അമ്മയുടെ അടുത്ത് തന്നെ തൂണും ചാരി നിൽപ്പുണ്ട് .
പെട്ടെന്നാണ് എന്നെ ഞെട്ടിച്ചു കൊണ്ടുള്ള
അമ്മയുടെ മൂവ്മെന്റ് .
ചുമ്മാ ഞൊട്ടയും വിട്ടു നിന്ന മകളെപ്പിടിച്ചു
പുരുഷകേസരിയുടേം അവരുടെയും നടുക്ക് തിരുകിക്കയറ്റി 🙄
(ഒരെലിക്കുഞ്ഞിനിരിക്കാനുള്ള സ്ഥലം പോലുമില്ലെന്നോർക്കണം )
പതിനാലു പതിനഞ്ചു വയസ്സ് വരുന്ന പെൺകുട്ടി അവളുടെ ഇഷ്ടക്കേട് "എന്തോന്നമ്മാ "എന്ന ഒറ്റ ഡയലോഗിൽ പ്രകടിപ്പിച്ചതും അമ്മ കത്തുന്ന നോട്ടം നോക്കിയതും ഒന്നിച്ച് !
അവിടുന്നങ്ങോട്ട് സകല വളവും തിരിവും ബ്രേക്കിടീലുകളും ആ കുട്ടി അയാളുടെ കക്ഷത്തിനിടയിൽപ്പെട്ട തലയിൽ അനുഭവിച്ചറിഞ്ഞു .
(വീണുപോകാതിരിക്കാൻ പുള്ളി മ്മടെ മലമ്പുഴ യക്ഷി മോഡൽ തലയ്ക്കു പിന്നിലൊരു പിടിത്തം പിടിച്ചിരുന്നു )
അയാളുടെ ഷർട്ടിൽ പടർന്ന വിയർപ്പു കറയും
അവളുടെ ഇടയ്ക്കിടെയുള്ള മൂക്ക് ചുളിക്കലും എന്നിലെ അമ്മയെ പൊള്ളിച്ചു .
ഇറങ്ങും മുൻപ് നിങ്ങൾ ഒരമ്മയാണോ എന്നെങ്കിലും ചോദിക്കണമെന്ന് കരുതിയിരുന്നു .പക്ഷെ പാതി വഴിക്ക് അവരിറങ്ങി .ഇറങ്ങുമ്പോൾ തിങ്ങി നിന്ന പുരുഷകേസരികളുടെ ദേഹത്ത് തട്ടി അവരുടെ ചാരിത്ര്യ മുത്തുകൾ പൊഴിഞ്ഞു വീഴുന്നുണ്ടോ എന്ന് നോക്കിയിരുന്നു .😏
ഭാഗ്യം ഒന്നും സംഭവിച്ചില്ല .
ഒരു പുരുഷന്റെയടുത്തിരിക്കണോ വേണ്ടയോ എന്നത് അവരുടെ സ്വാതന്ത്ര്യമാണ്.സമ്മതിക്കുന്നു .
പ്രായപൂർത്തിയാകാത്ത മകൾ അമ്മയ്ക്ക് കൊച്ചുകുട്ടിയാണെങ്കിലും അവൾക്കും അതേ സ്വാതന്ത്ര്യമുണ്ടെന്നു തന്നെയാണ് എന്റെ പക്ഷം .
ഒരുപക്ഷെ അയാളെപ്പോലൊരു മാന്യന്റെ അടുത്തല്ല അവളിരുന്നതെങ്കിൽ
അവൾക്കു നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾക്കെതിരെ അവൾ പ്രതികരിക്കുമോ ?
പ്രതികരിക്കാൻ അമ്മയുടെ കത്തുന്ന നോട്ടം അനുവദിക്കുമോ ?.
അങ്ങനെ ദേഷ്യവും സങ്കടവും നിറച്ചു ആനവണ്ടിയിൽ കയറിയിരിക്കുമ്പോൾ വായിക്കാനെടുത്തത്
"സതീദേവിയും ഒരമ്മയാണ് " എന്ന പേജാണ് .
അതുവായിച്ചു തീരുമ്പോൾ തലകുനിച്ച് അന്യനായൊരുവന്റെ വിയർപ്പു നാറ്റം സഹിച്ചു വീർപ്പുമുട്ടിയിരുന്ന കൗമാരക്കാരിയെ വീണ്ടുമോർത്തു .
സങ്കടം കൊണ്ടു തലപെരുത്തു 

ആർക്കറിയാം 🤐

ആത്മഹത്യകളെക്കുറിച്ചു വാചാലരാവുന്നവരോട് ....
നിങ്ങളുടെ എഴുത്തുകുത്തുകൾ കുത്തിയിരുന്ന് വായിച്ച് നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് ലൈക്കും സ്നേഹവും വിതറിപ്പോകുന്ന ചിലരുണ്ട് !
പുസ്തകങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വാതോരാതെ വർത്തമാനം പറഞ്ഞിരുന്നവർ !
തികച്ചും അനൗചിത്യമെങ്കിലും നിങ്ങളുടെ ഇരുന്നും കിടന്നുമുള്ള സെൽഫികളിൽ ടാഗ് ചെയ്യപ്പെട്ട് ഹൈഡ് ഫ്രം ടൈംലൈൻ ഓപ്ഷൻ അമർത്തി നിങ്ങളെ മുഷിപ്പിക്കാതെ ഒഴിഞ്ഞുമാറുന്നവർ..
അത്രമേലിഷ്ടമാകുന്ന നിങ്ങളുടെ എഴുത്തുകളിലലിഞ്ഞു മെസ്സേജ് ബോക്സിൽ എഴുത്തു നന്നായെന്ന് മറുപടി പ്രതീക്ഷിക്കാതെ കത്തെഴുതുന്നവർ...
നിങ്ങളുടെ മുഖപുസ്തക സ്റ്റാർഡം തിരിച്ചറിയാതെ അയ്യോ ഇത് നമ്മുടെ ****ല്ലേ എന്ന് പബ്ലിക് ആയി നിങ്ങളെ “ഇൻസൾട് “ചെയ്യുന്നവർ...
നിങ്ങളുടെ ചുവരെഴുത്തുപാടവത്തിൽ മനസ്സുനിറഞ്ഞുമിണ്ടുമ്പോൾ ,
ഓ ...ഞാനങ്ങനെ എല്ലാരോടും മിണ്ടാറില്ലെന്ന മറുവാക്കിൽ ചൂളിചുരുങ്ങി മടങ്ങുന്നവർ .
പിന്നെ പതിയെ ഓ ഇതൊക്കെ ഇത്രേയുള്ളൂ എന്ന് പിൻവാങ്ങുന്നവർ.
ഒരു സുപ്രഭാതത്തിൽ സ്വന്തം ചുവരിൽ നിന്ന് ഉൾവലിയുന്നവർ !
തിരഞ്ഞുതിരഞ്ഞൊടുക്കം ഒന്നുമില്ലായ്മയിലേയ്ക്ക് തിരികെപ്പോകുന്നവർ!
ആത്മഹത്യ എന്ന വാക്കിൽ വഴുതി "എന്നോടൊപ്പമുള്ളവരെന്ന പൊള്ളത്തരത്തിൽ കാലുതെന്നി വീണുമുറിഞ്ഞു ഹൃദയം നീറ്റുന്നവർ !
മരിച്ചുപോയവർക്കിടയിൽ ജീവിച്ചിരിക്കുന്ന അങ്ങനെയും ചിലരുണ്ട് ....
ഉണർവ്വിനും ഉറക്കത്തിനുമിടയിലെ ഇടവേളകളിൽ പലകുറി മരിക്കുന്നവർ .
പലപ്പോഴും "സുഖമല്ലേ " എന്ന ചോദ്യത്തിൽ "സുഖമല്ല"എന്നുത്തരം പറയാൻ നാവു പൊങ്ങാത്ത ചിലർ.
ഉറങ്ങാരാവുകളിലൊന്നിൽ വഴിയേതെന്നു മാത്രം ചിന്തിച്ചു കിടക്കുന്നവരുടെ അടുത്തേയ്ക്കു ഏതുവാക്കുവഴിയാണ് നിങ്ങൾക്കു നടന്നെത്താനാവുക !
ആർക്കറിയാം 🤐

ജീവിതമേ ...നീയെന്തൊക്കെയാണ് എന്നെക്കൊണ്ട് ചെയ്യിക്കുന്നത് 😌


മുപ്പത്താറാം വയസ്സില് കോളേജിൽ ചേർന്ന് പഠിക്കാനും ധൈര്യം വേണമെന്ന് മനസ്സിലഹങ്കരിച്ചതിന്റെ അടുത്ത ദിവസം എൺപത്തിമൂന്നാം വയസ്സിൽ പഠിക്കാൻ തീരുമാനിച്ച അമ്മയുടെ മുഖം പേപ്പറിൽ കണ്ടു ഞെട്ടി !
ഇതൊക്കെയൊരു ധൈര്യമേയല്ല എന്ന് സ്വയം നാണിച്ച് ,അഹങ്കാരത്തിന്റെ പത്തിമടക്കി പോക്കറ്റിലിട്ടു ബാഗുമെടുത്തു കോളേജിലേക്കിറങ്ങി.
(ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ആ അമ്മയുടെ മുഖമാണ് മനസ്സിൽ ) .
ആദ്യത്തെ ദിവസം .പത്തുവർഷം മുൻപ് ഇരുന്നു പഠിച്ച ലോ കോളേജ് ക്ലാസ്സ്മുറിയെ ഓർമ്മിപ്പിച്ചു .
എപ്പോഴും കാറ്റുവീശുന്ന നിറയെ വെളിച്ചമുള്ള ബിഎഡ് കോളേജ് ക്ലാസ്സ്മുറിയോട് വല്ലാത്ത സ്നേഹം
അടുത്തിടെയായി തുടങ്ങിയിരിക്കുന്ന ഓർമ്മക്കുറവ് വില്ലനാകുമോയെന്നു പേടിച്ചു സംവിധായകൻ റോഷൻ ആൻഡ്രൂസിന് നന്ദി പറഞ്ഞു പുസ്തകത്തിൽ ഹരിശ്രീയെഴുതി 😜
സീനിയേഴ്സ് ടീച്ചിങ് പ്രാക്ടിസിനു പോയത് കൊണ്ട് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല .
പതിവ് സെല്ഫ് ഇൻട്രൊഡക്ഷൻ ,ടീച്ചർമാരുടെ വക പരിചയപ്പെടുത്തലുകൾ ,പാട്ടുപാടിക്കൽ ... അങ്ങനെ നല്ലൊരു ദിവസം .
കയറിച്ചെന്ന ഓരോ ക്ലാസ്റൂമുകളും അവിടെ നടന്ന ഓരോ സംഭവങ്ങളും വീണ്ടുംവീണ്ടുമോർത്തു .
എത്ര അപക്വമായാണ് പണ്ടൊക്കെ പ്രശ്നങ്ങളെ നേരിട്ടതെന്ന് മധ്യവയസ്സിന്റെ "മാരക" പക്വതയ്ക്കുള്ളിൽ നിന്നുകൊണ്ട് വെറുതെ അതിശയിച്ചു 😂
ബിഎഡ് ഇന്റഗ്രേറ്റഡ് കോഴ്സ് ആകും മുൻപ് പഠിക്കാനിറങ്ങാൻ തോന്നിയല്ലോ എന്നാശ്വസിച്ചു .
അറബിയോട് മല്ലിട്ട് എന്റെ തോന്ന്യാസങ്ങൾക്കു കൂട്ടുനിൽക്കുന്ന ,
വർഷങ്ങൾക്കു ശേഷം കിട്ടിയ ക്യാംപസ് ലൈഫ് എൻജോയ് ചെയ്യെടോന്ന് ഫോണിലൂടെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന കെട്ട്യോനെയോർത്ത്
"ദൈവമേ അങ്ങേരൊറ്റയ്ക്ക് ഖുബ്ബൂസും തിന്നു കിടക്കുവാണല്ലോ "ന്ന് സങ്കടപ്പെട്ടു .
അച്ഛന്റടുത്തു പോണ്ടേയമ്മാ ന്നു ഇടയ്ക്കിടെ പരാതിപ്പെടുന്ന കുഞ്ഞിനെ "അമ്മേടെ പഠിത്തം തീരട്ടെ "യെന്നു സമാധാനിപ്പിച്ചു .
അങ്ങനെ 'അമ്മ "പഠിക്കുകയാണ് .
നിറയെ കൗതുകങ്ങളുമായി ,ഒരൊറ്റ ലക്ഷ്യവുമായി
എപ്പോഴും കാറ്റുവീശുന്ന കുന്നിൻമുകളിൽ ക്ലാസ്സ്മുറിയിലിരുന്ന് ..
ജീവിതമേ ...നീയെന്തൊക്കെയാണ് എന്നെക്കൊണ്ട് ചെയ്യിക്കുന്നത് 😌

പെണ്ണിനുമാത്രം വശമുള്ള കല

ഡയറിക്കുറിപ്പ് :
നിങ്ങൾക്കറിയുമോ ?ഓരോ രാത്രിയിലും മരിച്ചുയിർക്കുന്ന ,പെണ്ണിനുമാത്രം വശമുള്ള കലയെക്കുറിച്ച് ?
തികച്ചും അന്യനായൊരുവന്റെ ഉടൽച്ചൂടിൽ പൊള്ളിപ്പിടഞ്ഞ് ,
അവന്റെയുമിനീർഗന്ധങ്ങളിൽ ,അവന്റെയുന്മാദനീരുകളിൽ നീറിക്കഴിയുമ്പോഴും
കൂടുമ്പോൾ ഇമ്പമുള്ളതാക്കിത്തീർക്കേണ്ടുന്ന കലാരൂപത്തിന്റെ ബാധ്യതയും ചുമന്നു അവൾക്കു നേരെ നീട്ടപ്പെട്ട ഭിക്ഷയിൽ ജീവിക്കുന്നവളുടെ മരണം!
കല്യാണരാത്രിമുതലിങ്ങോട്ട് നീണ്ട പന്ത്രണ്ടു വർഷക്കാലമായി താലികെട്ടിയവനാൽ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നവളുടെ മരണം !
മരിക്കുവാനല്ല , ഭൂമിയിൽ ജീവിക്കുവാനാണ് ധൈര്യം വേണ്ടതെന്നൊരുവൾ !
------------------------------------------------------------
ചാലയുടെ തെരുവോരങ്ങളിലെ സന്ധ്യാഗന്ധം എനിക്കേറെ പ്രിയപ്പെട്ടതാണ് .
തീർത്തും ഒറ്റയ്ക്കാവണമെന്നു ഹൃദയം ശഠിക്കുന്ന ചിലനേരങ്ങളിൽ കോട്ടയുടെ മറുവശത്ത് എന്റെ ശകടമൊതുക്കി ,താക്കോൽ ചൂണ്ടുവിരലിൽ കോർത്ത് ഞാനിറങ്ങി നടക്കാറുണ്ട് .
അങ്ങനെയിന്നലെ പിച്ചിയും ജമന്തിയും മുല്ലയും മണത്ത തെരുവുപിന്നിട്ട് ,
പിച്ചളപ്പാത്രത്തെരുവ് കടന്ന് ,നെയ്മണമുള്ള മധുരത്തെരുവിലൂടെ ഇപ്പുറം കൊത്തുവാൾ തെരുവിന്റെ എരിവ് ഗന്ധത്തിലേയ്ക്ക് കയറുമ്പോൾ
മുളകുമണവുമായി എതിരേവന്നവളെത്തട്ടി എന്റെ മൂക്കിൻതുമ്പ്‌ നീറി !
പഴയ സഹപാഠികളിൽ പലരും എന്നെതിരിച്ചറിയാറുണ്ടെന്നത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ് .
"വല്യ മാറ്റമൊന്നുമില്ലെന്നു "തുടങ്ങുന്ന അവരുടെ സംഭാഷണങ്ങളിൽ "എന്റെ മാറ്റങ്ങൾ "എനിക്ക് മാത്രം കാണാനാകുന്നതെങ്ങനെയെന്ന് ഞാനതിശയിക്കാറുണ്ട് !
കഴുത്തിൽ നിറംമാറിയ മഞ്ഞച്ചരടും പൊന്നിന്റെ തടിച്ചൊരു മാലയും താങ്ങാച്ചുമടായി പേറിയവൾ -മുളകുമണമുള്ളവൾ -പെട്ടെന്ന് തിരിഞ്ഞു നിന്ന്
"അഞ്ജലി "എന്നമ്പരന്നു .
എത്രകൊല്ലായി എന്ന് നെടുവീർപ്പിട്ടു .
ഇന്നലെയുടെ ഏതുവഴിയിലുണ്ടായിരുന്നിവൾ ?എന്നോർത്തെടുത്തപ്പോൾ പിറ്റ്മാൻസിന്റെ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിട്യൂട്ടിൽ കളഞ്ഞിട്ടു പോന്ന മൂന്നുമാസമോർമ്മവന്നു .കൂടെയവളെയും .
ചുരുണ്ടമുടിയും ,മുല്ലപ്പൂവും ,ചൊന്നപൊട്ടും തിളങ്ങുന്ന കുഞ്ഞു മൂക്കുത്തിയും ഓർമ്മവന്നു.അവളുടെചുരുണ്ടമുടിചകിരിമുടിയായതെങ്ങനെയെന്നും എന്റെമുടിയ്ക്കുള്ളിലും പിഴുതുമാറ്റാൻ കഴിയാത്തവണ്ണം ഇത്രയേറെ വെള്ളിമുടിയിഴകളുണ്ടാകുമോയെന്നും ഞാനത്ഭുതപ്പെട്ടു .അവളുടെ നെറ്റിയ്ക്കുമുകളിൽ മുടി വട്ടത്തിൽ കൊഴിഞ്ഞതിനു മുകളിൽ ഒട്ടും ഭംഗിയില്ലാതെ തൊട്ട നെടുനീളൻ സിന്ദൂരം.
അരയിലുറയ്ക്കാതെ തൂക്കിയിട്ട സാരി അവൾക്കൊട്ടും ചേരില്ലെന്നു തോന്നി .പണ്ട് കൃഷ്ണന്റമ്പത്തില് വച്ച് സാരിയുടുത്ത അവളെക്കണ്ടു അസൂയപ്പെട്ടു നിന്നതോർത്തെടുത്തു .(മറ്റുള്ളവരുടെ കുറവുകളിൽ നിന്ന് കണ്ണെടുക്കാൻ എന്നാണ് പഠിക്കുകയെന്ന് അടുത്തനിമിഷം ഞാനെന്നെ ശകാരിച്ചു ).
നീ വാ എത്രനാളുകൂടി കണ്ടതാ .നമുക്കൊരു ചായ കുടിക്കാമെന്നവൾ .ഇല്ലാത്ത തിരക്കഭിനയിക്കാൻ വായിനോക്കി നടക്കുന്ന ഞാൻ പണ്ടേ മിടുക്കിയാണ് .
പക്ഷേ പറഞ്ഞു തീരും മുൻപ് കൈപിടിച്ച് വലിച്ചു കഴിഞ്ഞു . വിനായക ടീസ്റ്റാളിന്റെ എണ്ണമെഴുക്കു പുരണ്ട മേശയിൽ എന്റെ കൈപ്പത്തിമേൽ കൈവച്ചു അവൾ വിശേഷങ്ങൾ ചോദിച്ചു .പിന്നെ ആരെയോ ഫോണിൽ വിളിച്ച് "മില്ലിൽ നല്ല തിരക്കാണ് .താമസിക്കും "എന്ന് ബോധ്യപ്പെടുത്തി .
കാപ്പിയും വടയും വന്നു .നീയിപ്പോൾ ഡാൻസൊക്കെ നിർത്തിയോ എന്നു ചോദിച്ചു ,
പണ്ട് അവൾകാണിച്ചുതന്ന ആൽബത്തിലെ ചിത്രങ്ങളോർത്തെടുത്തു അതേ ചോദ്യം തിരിച്ചു ചോദിച്ചു .ചിരിച്ചുകൊണ്ടവൾ പറഞ്ഞു
"എനിക്കെന്നും ഡാൻസ് തന്നെ ,പാതിരാത്രി പഴയ ഭരതനാട്യചുവടുകൾ ഓർത്തെടുത്തു ഏതോ സ്റ്റേജിൽ ആണെന്ന് കരുതാൻ രസമാണ് .ഭരതനാട്യം നടക്കുന്നത് എന്റെ മേത്താണെന്നു മാത്രം "
പിന്നെ ഇഴപൊട്ടാറായ ചരടിൽ മുറുകെപ്പിടിച്ചു പറഞ്ഞു "ഇത് വീണപ്പോ തുടങ്ങിയതാടീ ".
പിന്നെയവൾ റേഡിയോയായി ,ഞാൻ ശ്രോതാവും .
പറഞ്ഞതിനൊക്കെയും ചോദിച്ചതിനൊക്കെയും മറുപടിയില്ലാഞ്ഞ് തണുത്ത കാപ്പിയിൽ ഈച്ച വീണേക്കുമോയെന്നു ഭയന്ന് ഞാനിരുന്നു .
ഒടുക്കം അവൾ ബാക്കിവച്ചിറങ്ങിപ്പോയ പാടകെട്ടിയ കാപ്പിക്കപ്പു നോക്കി ,അപ്പോൾ തുടങ്ങിയ തലവേദനയ്ക്കുള്ള മരുന്ന് വണ്ടിയിലെ ബോക്സിലുണ്ടാവുമോയെന്ന്‌ ആശങ്കപ്പെട്ടു രാത്രീയിലേക്കിറങ്ങി നടന്നു 😶